എടത്വ: ചക്കുളത്തുകാവിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക സന്നദ്ധ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്രമസമാധാന പാലനത്തിയി വനിത പോലീസ് ഉൾപ്പെടെ 600 ഓളം പോലീസ് ഉദ്യോഗസ്ഥരെ പൊങ്കാല വീഥിയിൽ വിന്യസിക്കുമെന്ന് നീയമപാലകർ അറിയിച്ചു.
പൊങ്കാലയിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകരുടെ സംരക്ഷണത്തിനായി നീരേറ്റുപുറം പമ്പാനദി, വ്യാസപുരം നദിതിരം, പഞ്ചായത്ത് കടവ് എന്നിവിടങ്ങളിൽ പോലീസിൻ്റെ സ്പെഷ്യൽ ബോട്ടുകൾ വിട്ടുകിട്ടാൻ വകുപ്പ് മേധാവികളെ അറിയിക്കുമെന്ന് എടത്വാ പോലീസ് പറഞ്ഞു.
ആംബുലൻസ് സേവനവും കൊതുക് നശീകരണവും ക്ലോറിനേഷനും നടത്താനും ക്ഷേത്ര അങ്കണത്തിൽ താല്കാലിക ക്ലിനിക്ക് പ്രവർത്തിപ്പിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. എടത്വാ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ നീരേറ്റുപുറം പാലത്തിന് കിഴക്കേ കരയിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മൈതാനത്തും പൊങ്കാല തലേന്നു മുതൽ താല്കാലിക ഡിപ്പോയുടെ പ്രവർത്തനം സജ്ജമാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
തീർത്ഥാടന ട്യൂറിസത്തിൻ്റെ ഭാഗമായി ചക്കുളത്തുകാവിൽ നിന്ന് വിവിധ ഡിപ്പോയിലേയ്ക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. പൊങ്കാല കലങ്ങൾ നിരക്കുന്ന റോഡുകൾ, ഗ്രാമീണ പാതകൾ എന്നിവിടങ്ങളിലെ പുല്ലുകളും കാടുകളും വെട്ടിമാറ്റി വൃത്തിയാക്കാനും ഡിസംബർ 3, 4 തീയതികളിൽ പൊങ്കാല വീഥികളിലെ മത്സ്യ-മാംസ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് തലത്തിൽ ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടിവെളളത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി പൊങ്കാല വീഥികളിൽ താല്കാലിക കിയോസ്ക്കുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിന് പുറമെ വാഹനങ്ങളിലും ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എടത്വാ ജല അതോറിറ്റി ഉറപ്പ് നൽകി. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സ്‌ക്വോഡ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പും നദികളിൽ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഫയർഫോഴ്സും അറിയിച്ചു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘടനം ചെയ്തു. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ്, എടത്വാ സിഐ എം. അൻവർ, തകഴി ഫയർഫോഴ്സ് ഓഫീസർ ജയകുമാർ സി.ആർ., ജല അതോറിറ്റി അസ്സി. എക്സിക്യുട്ടീവ് എൻജിനിയർ വത്സലകുമാരി ബി., തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ, വൈസ് പ്രസിഡൻ്റ് ജോജി എബ്രഹാം, കെഎസ്ഇബി എടത്വാ അസ്സി. എൻജിനിയർ പ്രേംലാൽ കെ., ഹരിപ്പാട് ഡിപ്പോ എറ്റിഒ ദിലീപ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ ബിനുമോൻ പി., ആരോഗ്യ പ്രവർത്തകൻ റെജി, മീഡിയ കോഡിനേറ്റർ അജിത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.






