തിരുവനന്തപുരം : ഐഎഎസിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. ഇതോടെ നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.
പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ.
ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.
കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ.
തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.
തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി.






