തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾ രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെ ബസിൽ ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു.
രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുക്കുന്നത്. ഒരു ടിക്കറ്റിന് നികുതി ഉൾപ്പടെ 16.16 പൈസ വാടക നൽകണം.
ടിക്കറ്റ് മെഷീനുകൾ, ഓൺലൈൻ, ഡിജിറ്റൽ പണമിടപാട് ഗേറ്റ്വേ, സെർവറുകൾ, ഇന്റർനെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകൾ, ബസുകളിലെ ജിപിഎസ് സംവിധാനം, കൺട്രോൾ റൂമുകൾ എന്നിവയെല്ലാം കമ്പനി നൽകണം. മെഷീനുകളുടെയും ഓൺലൈൻ സംവിധാനത്തിന്റെയും പരിപാലനവും കരാർ കമ്പനിയുടെ ചുമതലയാണ്.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ഉപയോഗിച്ചും പുതിയ മെഷീനുകളിൽ പണമിടപാട് സാധ്യമാണ്. ബസിൽ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങൾ അപ്പപ്പോൾ ഓൺലൈനിൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസർവേഷനില്ലാത്ത ബസുകളിൽ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്നും എത്ര ടിക്കറ്റുകൾ നൽകുന്നുവെന്നും കൺട്രോൾ റൂമിൽ അറിയാനാകും.