പത്തനംതിട്ട : പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ വയോധികന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല കാവുമണ്ണിൽ വീട്ടിൽ ജോക്കർ തങ്കച്ചൻ എന്ന കെ. കൊച്ചുകുഞ്ഞ് (63)ആണ് ശിക്ഷിക്കപ്പെട്ടത്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.പിഴ അടച്ചില്ലെങ്കിൽ 4 ആഴ്ച കൂടി അധിക തടവ് അനുഭവിക്കണം, പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
2023 ഒക്ടോബർ 30 നാണ് സംഭവം. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കുനേരെ, പ്രതി കുളിക്കുകയാണെന്ന വ്യാജേന നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇത് കുട്ടിയുടെ അമ്മ മൊബൈലിൽ പകർത്തിയപ്പോൾ, അസഭ്യം വിളിക്കുകയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
എസ് ഐ എസ് ഷൈജുവാണ് നവംബർ 27 ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ജി ഉണ്ണികൃഷ്ണൻ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുന്നും 14 സാക്ഷികളെ വിസ്തരിച്ചു.