തിരുവല്ല : വേങ്ങൽ മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേള പരിപാടിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. 5 പേരടങ്ങിയ സംഘത്തിലെ ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തും ചേരിൽ വീട്ടിൽ എ ഡി ഷിജു (37)ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
തിരുവല്ല കാവുംഭാഗം അഴിയിടത്തുചിറ ചാലക്കുഴി പടിഞ്ഞാറേ കുറ്റിക്കാട്ടിൽ പ്രമോദിനും കുടുംബത്തിനുമാണ് ആക്രമികളിൽനിന്നും അപമാനവും ദേഹോപദ്രവവും ഉണ്ടായത്. ഇന്ന് പുലർച്ചെ നടന്ന ഗാനമേളയ്ക്കിടെ കുടുംബം ഇരുന്നതിന് സമീപത്ത് നിന്ന് പ്രതികൾ ഡാൻസ് കളിച്ചു. ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്റ്റേജിന്റെ മുന്നിൽ വച്ച് പ്രതികൾ പ്രമോദിനെയും ഭാര്യ ചിഞ്ചുവിനെയും, തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് ഇവരുടെ മകളുടെ കയ്യിൽ കസേര എടുത്തടിച്ചു. തടഞ്ഞപ്പോൾ പ്രമോദിനെ ചെള്ളയ്ക്കടിക്കുകയും കഴുത്തിനു മർദ്ദിച്ച ശേഷം തള്ളി താഴെയിടുകയും ചെയ്തു.
തുടർന്ന് രണ്ടാം പ്രതി ഓമനക്കുട്ടൻ ചെരുപ്പിട്ട് മുഖത്ത് ചവുട്ടി, മൂന്നുമുതൽ 5 വരെ പ്രതികളായ വിപിൻ, ഉദയൻ, ഇയാളുടെ മകൻ എന്നിവർ ചേർന്ന് നിലത്തിട്ട് ചവുട്ടി. ഷിജു ചിഞ്ചുവിന്റെ ദേഹത്ത് അടിക്കുകയും ചുരിദാർ വലിച്ചു കീറുകയും ചെയ്തു. ചിഞ്ചു സ്റ്റേഷനിലെത്തി നൽകിയ മൊഴിയനുസരിച്ച് എസ് ഐ എൻ സുരേന്ദ്രൻ പിള്ളയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ഷിജുവിനെ ക്ഷേത്രപരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായ പ്രതി സ്ഥിരമായി ഈ ക്ഷേത്രത്തിലെ ഉത്സവപരിപാടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാരുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.