തിരുവനന്തപുരം : തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. കാട്ടക്കടയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി നൽകി. ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീം കോടതി കേരള സർക്കാരിന് അനുമതി നൽകിയത്.
ബ്രഹ്മോസ് മിസൈലിനും തന്ത്രപ്രധാന ഹാർഡ് വെയറുകൾക്കും ഭൂമി അനുവദിക്കണമെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകിയത് .
ഇതോടൊപ്പം നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി വീതം നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സും സ്ഥാപിക്കാനായി നൽകാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി . 457 ഏക്കർ ഭൂമിയിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. ഇതിൽ 257 ഏക്കർ ഭൂമിയാണ് വികസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിനു കൈമാറുന്നത് .






