തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെയും പുനരധിവസിപ്പിക്കും. പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങൾ ആണ് ടൗൺ ഷിപ്പിന് പരിഗണിക്കുന്നത്.മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികളുണ്ട്. ഇവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം വീതം നല്‍കും.
ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകുമെന്നും ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.