കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രണ്ട് ഗഡുക്കളായി നൽകേണ്ട തുകയാണെങ്കിലും ഈ കേസിൽ ഇത് ഒരുമിച്ച് കൈമാറുമെന്ന് മന്ത്രി പറഞ്ഞു.
സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അഞ്ചു ദിവസത്തിനുള്ളിൽ സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കും. ആന ഇറങ്ങുന്ന പ്രദേശമായിട്ടുകൂടി വഴിവിളക്ക് ഇല്ലാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
എറണാകുളത്തു സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്(45) ഇന്നലെ രാത്രി എട്ടരയോടെ ബസ്സിറങ്ങി വീട്ടിലേക്കു പോകുംവഴിയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.