തിരുവല്ല: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സീതത്തോട് സ്വദേശി തുളസീരാജ് (38) ആണ് പിടിയിലായത്. ഡ്രൈവർജോലി ചെയ്യുകയാണ് ഇയാൾ. കഴിഞ്ഞ 30 ന് രാത്രി എട്ടിന് ശേഷമാണ് ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഇരവിപേരൂർ വാരാമണ്ണിൽ വീട്ടിൽ വച്ചാണ് ദേഹോപദ്രവം ഏൽപ്പിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തത്. ഭാര്യയെ തടഞ്ഞുനിർത്തി ഇരുകവിളിലും അടിച്ചു.
അസഭ്യം വിളിച്ചു കൈയിൽ കരുതിയ കത്തി യുവതിയുടെ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അടിവയറ്റിൽ ചവിട്ടി, ഇടതുകൈയിൽ കത്തികൊണ്ട് വരയുകയും ചെയ്തു. തടസ്സം പിടിച്ച 17 കാരിയായ മൂത്തമകളെ ദേഹത്തും കവിളത്തും അടിച്ചു. പിന്നീട് തൊഴിച്ചു താഴെയിട്ടു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്താൻ ശ്രമിച്ചു. വലതു കൈകൊണ്ട് തടഞ്ഞ കുട്ടിയുടെ കൈത്തണ്ടയിൽ മുറിവുണ്ടായി, കുട്ടിക്ക് ബോധക്ഷയമുണ്ടായി. തുടർന്ന്, മക്കളെയും ഭർത്താവിന്റെ അമ്മയെയും കൂട്ടി യുവതി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. പിറ്റേന്ന് തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
ഓഗസ്റ്റ് ഒന്നിന് വൈകിട്ട് തിരുവല്ല സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകി. എ എസ് ഐ രാജു മൊഴി രേഖപ്പെടുത്തി, എസ്ഐ ടി ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുവിന്റെ എരുമേലി കനകപ്പാലം പെരിയന്മലയിൽ വീട്ടിൽ ഒളിവിൽ താമസിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അവിടെയെത്തി 5 ന് പുലർച്ചെ ഒന്നിന് കസ്റ്റഡിയിലെടുത്തു. എസ് ഐ കെ രവിചന്ദ്രന്റെ നേതൃത്വത്തിൽ തുടർന്നുള്ള അന്വേഷണം നടത്തി.
വൈദ്യ പരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യംചെയ്തു. കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.