പത്തനംതിട്ട : തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി .സംഘം പ്രസിഡന്റും പന്തളം തെക്കെക്കര പഞ്ചായത്ത് മുൻപ്രസിഡന്റുകൂടിയായ എം എൻ വിശാഖ് കുമാർ, ഭാര്യ ശ്രീകല പി ആർ, ജീവനക്കാരി ബീനാരാജ് എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് തട്ടിപ്പിന് ഇരയായവർ പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലും ജില്ലാ ബാങ്കിലും ജോലി നൽകാമെന്ന് പറഞ്ഞാണ് വിവിധ കാലങ്ങളിലായി പലരിൽ നിന്നും പണം വാങ്ങിയത്. ഒരു കോടിയിൽ അധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായാണ് ആരോപണം. 2015 മുതൽ ആണ് തട്ടിപ്പ് തുടങ്ങിയത്. പണത്തോടൊപ്പം സ്വർണ്ണവും ചിലരിൽ നിന്നും വാങ്ങി.
തട്ടിപ്പ് നടക്കുമ്പോൾ വിശാഖ് കുമാർ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായിരുന്നു. നിലവിൽ സഹകരണ സംഘം പ്രവർത്തനം ഇല്ല. പണം തിരികെ ചോദിച്ചാൽ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും വക്കീൽ നോട്ടീസുകൾ അയച്ചും കളളക്കേസ്സുകൾ കൊടുത്തും ഭയപ്പെടുത്തുന്നുവെന്നും തട്ടിപ്പിന് ഇരയായവർ പരാതിപ്പെട്ടു .
കൊടുമൺ പൊലീസ് സ്റ്റേഷനിലും ഉന്നത പൊലീസ് അധികാരികൾക്കും പരാതികൾ സമർപ്പിച്ചിട്ടും നടപടിയില്ലെന്ന് ആരോപണമുണ്ട് . പണം തിരികെ ലഭിക്കുന്നതിനും തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. വാർത്താ സമ്മേളനത്തിൽ ഓച്ചിറ മേമന സ്വദേശി രാജൻപിളള, തട്ടയിൽ ശ്രീനിലയം വിനോദ്, പന്മന ഇടപ്പളളിക്കോട്ട് വെളിയത്ത് മുക്ക് സുമംഗലിയിൽ ശശിധരൻ നായർ, അമ്പാട്ട് വളളിക്കോട് ശ്രീലതാ ഹരികുമാർ, പേഴുംപാറ വാഴപിള്ളത്ത് ഫിലിപ്പോസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.