തിരുവനന്തപുരം : കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആഗസ്റ്റ് മൂന്നാം തീയതി ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്.അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. മഴക്കാലമായതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും.
തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയർ, കൊല്ലം ജില്ല കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.