തിരുവനന്തപുരം : ഇക്കുറി ഓണാഘോഷം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് സർക്കാർ .പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം സംഘടിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകൾ എന്നിവ ഒഴിവാക്കണം. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ സാധനങ്ങളും ആഹാരപദാർഥങ്ങളും നല്കാനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ തദ്ദേശഭരണവകുപ്പ് നിർദേശിച്ചു.
പൊതുവിടങ്ങൾ പരമാവധി വൃത്തിയായി സൂക്ഷിക്കണം. എല്ലായിടത്തും ആവശ്യത്തിന് മാലിന്യ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് തദ്ദേശസ്ഥാപന അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
‘മഹാബലി വൃത്തിയുടെ ചക്രവർത്തി’ എന്ന ആശയത്തിലൂന്നിയുലി ഇത്തവത്തെ ഓണത്തിന് മുന്നോടിയായി ശുചീകരണയജ്ഞം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച എല്ലാ പൊതുഇടങ്ങളും വൃത്തിയാക്കാൻ ജനകീയ യജ്ഞം തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ സംഘടിപ്പിക്കും.
ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്‌ലാറ്റ് സമുച്ചയങ്ങൾ, കലാ, കായിക ക്ലബുകൾ എന്നിവയ്ക്ക് തദ്ദേശ അടിസ്ഥാനത്തിൽ പുരസ്‌കാരം നൽകാനും തീരുമാനമായിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്കുപകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ് അഭ്യർഥിച്ചു.