തിരുവനന്തപുരം : കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് വനിത ശിശു വികസന വകുപ്പ്. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാനും ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റാനും മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ രണ്ട് കുട്ടികളുമുള്ളത്. കുട്ടികളെ മർദ്ദിച്ച പിതാവ് ജോസിനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട് .
കുട്ടികളുടെ അമ്മ ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇവരെ തിരികെ കൊണ്ടുവരുന്നതിനായാണ് കുട്ടികളെ മർദിച്ചതെന്നാണ് സൂചന. വാക്കത്തി കൊണ്ട് കുട്ടിയെ ജോസ് വെട്ടാൻ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നിൽക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു പിതാവ് പറഞ്ഞത്. പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.