പത്തനംതിട്ട: വിജ്ഞാന കേരളം പദ്ധതിയിലൂടെ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് വഴികാട്ടിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ പ്രാദേശിക തൊഴിൽ ജില്ലാതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനം അടൂർ സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് പാരീഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാനകേരളം പരീക്ഷണത്തിന്റെ തുടക്കം വിജ്ഞാന പത്തനംതിട്ടയാണ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിജ്ഞാനകേരളം, ജില്ലാ ഭരണകൂടം എന്നിവയുടെ എകോപനത്തിലൂടെ 5286 പേർക്ക് തൊഴിൽ നൽകി. 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്തി.
പ്രാദേശിക തലത്തിൽ തൊഴിൽ നൽകാനായി വിജ്ഞാന കേരളത്തിലൂടെ മൈക്രോ, മെഗാ തൊഴിൽ മേളകളും സംഘടിപ്പിക്കുന്നു. അയൽക്കൂട്ടടിസ്ഥാനത്തിൽ തൊഴിൽ കണ്ടെത്തി വിജ്ഞാനകേരളത്തിലൂടെ നൈപുണ്യ പരിശീലനം നൽകുന്നു. സമഗ്രവും ചിട്ടയോടെയുള്ളതും ആസൂത്രിതവുമായ പ്രവർത്തനമാണ് കുടുംബശ്രീ നടത്തുന്നത്. സ്ത്രീ ഉന്നമനത്തിനു പുറമേ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ സാമൂഹിക സമ്പദ്ഘടനയിൽ വലിയ മാറ്റമാണ് വിജ്ഞാന കേരളത്തിലൂടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികതലത്തിൽ തൊഴിൽ കണ്ടെത്തി നൽകുന്ന ബൃഹത്തായ പദ്ധതിയായി വിജ്ഞാന കേരളം മാറിയെന്ന് അധ്യക്ഷത വഹിച്ചു മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച സംരംഭം സംസ്ഥാനമൊട്ടാകെ സാധ്യതകൾ വർധിപ്പിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ നൽകിയ സിഡിഎസ് കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രമോദ് നാരായണൻ എംഎൽഎ നിർവഹിച്ചു. സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് എം എൽ എ പറഞ്ഞു. കുടുംബശ്രീയുടെ കൃത്യമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനമാണ് ലക്ഷ്യം കൈവരിക്കാൻ സഹായിച്ചതെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ സേവനശ്രീ ലോഗോ പ്രകാശനം കലക്ടർ നിർവഹിച്ചു. പ്രാദേശിക തൊഴിൽ രേഖ പ്രകാശനവും മുഖ്യപ്രഭാഷണവും വിജ്ഞാന കേരളം സ്റ്റേറ്റ് അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്ക് നടത്തി.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച സിഡിഎസ്, എഡിഎസ്, അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്, ജി ആർ സി, സംരംഭക ഗ്രൂപ്പ്, വ്യക്തിഗത സംരംഭക ഗ്രൂപ്പ്, ബഡ്സ്/ ബി ആർ സി എന്നിവയുടെ അവാർഡ് ദാനവും ചടങ്ങിൽ നടന്നു.






