തിരുവല്ല : പുളിക്കീഴില്‍ വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദർശിച്ച ശേഷം സംസാരിക്കുകയായായിരുന്നു മന്ത്രി. നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണശാലയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. തീപിടിത്തം അപ്രതീക്ഷിതവും ഗൗരവുമാണ്.
ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഉന്നതതല യോഗം ചേർന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷണൽ പ്രൊസീജിയർ തയാറാക്കും. എല്ലാ സംഭരണ കേന്ദ്രങ്ങളിലും ഷോപ്പുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഫയർ ഓഡിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ആർ അജയ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ഔട്ട്‌ലെറ്റിന്റെ കെട്ടിടത്തിനും ഗോഡൗണിലും തീപിടിത്തമുണ്ടായത്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള വിദേശമദ്യം പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയുടെ ഭാഗമായിരുന്ന കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍, എക്‌സൈസ്, പൊലിസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.