തിരുവനന്തപുരം: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവും അനിവാര്യമെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിൻ്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതികവിദ്യ, വ്യവസായം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്തുകയും ചെയ്യുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 10, 11, 12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 39 അംഗ സംഘത്തെ ഗവർണർ അഭിനന്ദിച്ചു.
ഇതര സംസ്ഥാനങ്ങളിലെ യുവജനങ്ങളുമായി ക്രിയാത്മകമായി സംവദിക്കാൻ സംഘത്തെ പ്രോത്സാഹിപ്പിച്ച ഗവർണർ, കേരളത്തിലെ സാക്ഷരരായ യുവജനങ്ങളുടെ സംഭാവനകളിൽ രാജ്യം മുഴുവൻ പ്രതീക്ഷ അർപ്പിക്കുന്നതായും പറഞ്ഞു. സംഘാംഗങ്ങൾക്ക് രാജ്ഭവൻ്റെ പൂർണ്ണ പിന്തുണയും സഹായവും അദ്ദേഹം ഉറപ്പുനൽകി.