പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷിത യാത്ര ഒരുക്കി കെഎസ്ആർടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും, എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസ്സുകൾ സജ്ജീകരിച്ചു.
140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം സർവീസിന് തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസ്സുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ എല്ലാ യൂണിറ്റുകളിൽ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസ്സുകൾ ഒരുക്കി. കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം എല്ലാ യൂണിറ്റുകളിൽ നിന്നും മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവീസുകൾക്കിടയിൽ വാഹനങ്ങളിൽ ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ പോലും വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ /പ്ലാപ്പള്ളി /പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.
പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് സ്ഥല നാമ ബോർഡുകൾ വേഗത്തിൽ മനസ്സിലാക്കുവാനായി മലയാളം തമിഴ് തെലുങ്ക് കന്നഡ ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഭാഷാ പ്രശ്നമില്ലാതെ എവർക്കും മനസിലാകുവാൻ ഡെസ്റ്റിനേഷൻ നമ്പറുകളും വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.
അയ്യപ്പഭക്തർക്ക് വേഗത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നതരത്തിൽ പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് കൃത്യമായ ഡെസ്റ്റിനേഷൻ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്.






