ശബരിമല: ശബരിമലയിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ആരോഗ്യവകുപ്പ് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.
തീർത്ഥാടന പാതയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായ ഇടപെടലും വഴി, റിപ്പോർട്ട് ചെയ്ത 25 ഹൃദയസ്തംഭന (കാർഡിയാക് അറസ്റ്റ്) കേസുകളിൽ 6 പേരെ രക്ഷിക്കാൻ സാധിച്ചു. 103 ഹൃദയാഘാത കേസുകളിൽ 81 പേരെയും രക്ഷിക്കാനായി.
മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ സ്ട്രെപ്റ്റോ കൈനേസ് (streptokinase/tenecteplase) പോലുള്ള മരുന്നുകളും ലഭ്യമാണ്.
പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ (OP/IP സേവനങ്ങൾ) സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐസിയു എക്സ്-റേ ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻററുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ പ്രവർത്തിക്കുന്നു.
ഹൃദ്രോഗ ചികിത്സയ്ക്കായി പരിശീലനം ലഭിച്ച മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്‌സുമാർ, ഇ.സി.ജി. മെഷീൻ, ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര സാഹചര്യങ്ങൾക്കുള്ള മരുന്നുകൾ, ആംബുലൻസ് സൗകര്യം എന്നിവ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാണ്.
സന്നിധാനത്തെ സേവനം: സന്നിധാനത്തെ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി യൂണിറ്റ്, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ, ഐസിയു, എക്സ്-റേ, ലാബ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
തീർത്ഥാടകർക്ക് സുരക്ഷിതമായി മലകയറാനും ദർശനം പൂർത്തിയാക്കാനും ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.






