തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കാസർഗോഡ് നിന്നാരംഭിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്തുന്നതിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നതായും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ പ്രഖ്യാപിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
ലഹരി വിപത്തിനെതിരെ യുവാക്കൾതന്നെ രംഗത്ത് വരുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ പ്രശാന്ത്, പി.സി വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായി. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, കേന്ദ്ര ട്രഷറര്‍ രെഞ്ചു എം ജോയ്, വാർഡ് കൗൺസിലർ മീന ദിനേഷ്, വെരി. റവ സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പാ, ഫാ ഗീവർഗീസ് പള്ളിവാതുക്കൽ, സാജൻ ജോർജ്, അനീഷ് ജേക്കബ്, അബി എബ്രഹാം കോശി, രോഹിത് ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.