പത്തനംതിട്ട : ശബരിമലയിൽ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു.
മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരം ശബരിമലയിലെ ദേവസ്വം ജീവനക്കാർ ചോർത്തിയെന്നാണ് മോഹൻലാലിൻ്റെ ആക്ഷേപം. എന്നാൽ വഴിപാട് വിവരങ്ങൾ തങ്ങൾ പരസ്യമാക്കിയില്ലെന്നും വഴിപാട് നടത്തുമ്പോൾ ഭക്തന് നൽകുന്ന രസീത് ആയിരിക്കാം ചോർന്നതെന്നും ബോർഡ് സൂചിപ്പിക്കുന്നു.
ശബരിമലയിലെ വഴിപാട് രസീതു സംബന്ധിച്ച നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി ഒരു അഭിമുഖത്തിൽ കഴിഞ്ഞദിവസം നടൻ മോഹൻലാൽ പരാമർശിച്ചിരുന്നു.
പിന്നാലെയാണ് വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്.
മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീത് ജീവനക്കാർ ചോർത്തിയെന്ന മോഹൻലാലിന്റെ പരാമർശം തെറ്റാണ്. പ്രസ്താവന തിരുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു