തിരുവനന്തപുരം : കഞ്ചാവ് വില്പന പോലീസിലറിയിച്ച സഹോദരൻമാരായ യുവാക്കളെ ലഹരിമാഫിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.കാട്ടായിക്കോണം പട്ടാരി സ്വദേശികളായ രതീഷ്, രജനീഷ് എന്നിവരെയാണ് ആക്രമിച്ചത്.എട്ടോളം പേരടങ്ങുന്ന അക്രമികളിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് നടക്കുന്ന ലഹരി ഉപയോഗവും വില്‍പനയും ഇവർ പോത്തന്‍കോട് പൊലീസില്‍ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വണ്ടിയിൽ സഞ്ചരിക്കുകയായിരുന്ന രജനീഷിനെ ഈ സംഘം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തിരികെ ഫാമിൽ എത്തിയപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്.
വാളുകൊണ്ടുള്ള വെട്ടിൽ രതീഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തടയാൻ ചെന്ന അനുജൻ രജനീഷിനെ മൺവെട്ടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു. വെട്ടേറ്റ രതീഷിന്റെ തലയില്‍ 20 തുന്നലും കയ്യിൽ പൊട്ടലുമുണ്ട്. പോലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നാണ് യുവാക്കള്‍ ആരോപിക്കുന്നത്. പോത്തന്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.