ശബരിമല : ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചുവെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പൂര്‍ണമായും പരിഹരിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്‌പോട് ബുക്കിംഗ് എണ്ണം കുറച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ വിര്‍ച്യല്‍ ക്യൂവിലൂടെ തന്നെ എത്താന്‍ ശ്രമിക്കണം. തങ്ങള്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദര്‍ശനം നടത്താന്‍ എത്തിച്ചേരണം .
ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും തീര്‍ഥാടനം സുഗമവും വിജയകരവുമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങൾ യോഗം ചര്‍ച്ച ചെയ്തു .
സന്നിധാനം പൊലിസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സനില്‍കുമാര്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.






