ന്യൂഡൽഹി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ടെലഫോൺ സംഭാഷണം നടത്തി. തന്ത്രപരമായ ബന്ധങ്ങൾ, ഭീകരവാദം, ഗാസ സമാധാന പദ്ധതി എന്നിവയെക്കുറിച്ച് ആയിരുന്നു ഇരു നേതാക്കളും തമ്മിൽ ചർച്ച നടന്നത്.
ഭീകരതയെ ശക്തമായി അപലപിക്കുകയും സീറോ ടോളറൻസ് നിലപാട് വീണ്ടും ഉറപ്പിക്കുകയും ചെയ്തതായി ഇരു പ്രധാനമന്ത്രിമാരും ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിനും മേഖലയിലെ സമാധാനത്തിനായുള്ള ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും വ്യക്തമാക്കി.
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരസ്പര നേട്ടത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.






