വാഷിംഗ്ടൺ : ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു .യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെയും അമേരിക്കയുടെയും പങ്കാളിത്തം ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും ശക്തിപ്പെടുത്തും .ഇന്തോ-പസഫിക്കിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.യു എസിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ പലരെയും മനുഷ്യക്കടത്തിലൂടെയാണു കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി പ്രവർത്തിക്കും.2008ൽ മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്ന ട്രംപിൻറെ പ്രഖ്യാപനത്തോട് മോദി നന്ദി പറഞ്ഞു.
മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷവും ബന്ധം തുടര്‍ന്നു. ഇന്ത്യയുമായുള്ള സൈനികവ്യാപാരം വര്‍ധിപ്പിക്കും. എഫ്- 35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നല്‍കും.ഇന്ത്യയ്ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് നരേന്ദ്ര മോദി.