ന്യൂഡൽഹി : ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഇറാന്‍ വ്യക്തമാക്കി. ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്‌ഫോടനങ്ങളുണ്ടായി. ഖത്തറില്‍ 12 സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകൾ.
ബഹ്‌റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബഹറൈനില്‍ 9 ഡ്രോണുകള്‍ വര്‍ഷിച്ചു. ദോഹയിലും ശക്തമായ ആക്രമണം ഉണ്ടായി. ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും, എല്ലാവരും ജാഗ്രതയോടെ വീടുകളില്‍ തന്നെ കഴിയണമെന്ന് യുഎഇ സർക്കാർ അറിയിച്ചു.
ദുബായ് വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം ഉണ്ടായി. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഗള്‍ഫ് മേഖലയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഖമേനിയുടെ വധത്തിന് പകരമായി, ഇസ്രയേലിനും യുഎസ് താവളങ്ങള്‍ക്കുമെതിരെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഓപ്പറേഷന്‍ ആരംഭിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന എര്‍ബില്‍ വിമാനത്താവളത്തിന് സമീപവും വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായി. എര്‍ബിലിന് മുകളിലൂടെ പറന്ന നിരവധി മിസൈലുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന വീഴ്ത്തിയതായി എഎഫ്പി റിപ്പോര്‍ട്ട്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ ദുഃഖാര്‍ത്തരായി പതിനായിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനില്‍ ഒത്തുകൂടി. കറുത്ത വസ്ത്രം ധരിച്ചും ഇറാന്റെ പതാകകള്‍ വീശിയും ഖമേനിയുടെ ഫോട്ടോകള്‍ പിടിച്ചും ഒത്തുകൂടിയവര്‍ അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം എന്ന് മുദ്രാവാക്യം വിളിച്ചു. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.






