തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,894 പേർ താമസിക്കുന്നുണ്ട്.
കേരള തീരത്ത് 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴക്കാല മുന്നൊരുക്കത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷവും മുനിസിപ്പാലിറ്റികൾക്ക് 3 ലക്ഷവും കോർപ്പറേഷനുകൾക്ക് 5 ലക്ഷവും അനുവദിച്ചു.
പത്തനംതിട്ട ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 321 പേർ താമസിക്കുന്നു. 197 വീടുകൾ ഭാഗികമായും 4 വീടുകൾ പൂർണമായും തകർന്നു. കെഎസ്ഇബിക്ക് 68.2 ലക്ഷം രൂപയുടെ നഷ്ടവും 2.52 കോടി രൂപയുടെ കൃഷിനാശവും ഉണ്ടായി. വെള്ളം കയറിയതിനാൽ പെരിങ്ങര, നെടുംപുറം കൃഷി ഭവൻ ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി തിരുവല്ല എസിഎ ഓഫീസിലേക്ക് മാറ്റി.
ആലപ്പുഴ ജില്ലയിൽ മെയ് 30ന് 19 വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. 7 ക്യാമ്പുകളിൽ 122 കുടുംബങ്ങളെ പാർപ്പിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളിൽ 675 പേർ താമസിക്കുന്നു. 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിനാൽ മൂവാറ്റുപുഴയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മെയ് 31ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കെഎസ്ഇബിക്ക് 7.9 കോടി രൂപയുടെ നഷ്ടമുണ്ടായി.