തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി പൂജകൾ ഇന്ന് രാവിലെ 05.30നും 06.30നും ഇടക്കുളള മുഹൂർത്തത്തിൽ നടന്നു. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി എഴുന്നളളിക്കുന്ന കതിർകറ്റകൾ കിഴക്കേനാടകശാല മുഖപിൽ ആഴാതി പുണ്യാഹം ചെയ്ത് തലചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ എത്തിച്ചു.
തുടർന്ന് പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറച്ച് പൂജകൾ നടത്തി. ശേഷം അവൽ നിവേദ്യവും നടന്നു. എല്ലാ വർഷത്തെ പോലെയും ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇത്തവണയും തിരുവനന്തപുരം നഗരസഭ പ്രത്യേകം ഒരുക്കിയിട്ടുളള സ്ഥലത്ത് കൃഷി ചെയ്ത് കതിർകററകൾ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.