കൊല്ലം : ഓപ്പറേഷൻ റൈഡര്‍ പരിശോധന യുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. രാവിലെ സര്‍വീസ് നടത്തിയ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും ആയിരുന്നു പൊലീസിന്റെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന.
ഒരു കെഎസ്ആർടിസി ബസും, പത്ത് സ്വകാര്യ ബസുകളും, അഞ്ച് സ്കൂൾ ബസുകളും, കോൺട്രാക്ട് വ്യവസ്ഥയിൽ സർവീസ് നടത്തുക ആയിരുന്ന ഒരു ടെമ്പോ ട്രാവൽ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്‍റെ നിർദേശാനുസരണമായിരുന്നു പരിശോധന. ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയാണ് നടന്നത്.
കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്.
കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.