കോട്ടയം : വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാലയും മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത മോഷണ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ചിറയിൽ വീട്ടിൽ മോനു അനിൽ, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബീഷ് പി സാജൻ, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അനില ഗോപി എന്നിവരാണ് പോലീസ് പിടിയിൽ ആയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം. ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിൽ അതിക്രമിച്ചു കയറി ആളെ തിരിച്ചറിയാതിരിക്കാൻ കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും, പതിനായിരത്തോളം രൂപയും കവർച്ച ചെയ്യുകയായിരുന്നു.
തുടർന്ന് മാലയുമായി പെരുന്ന ബസ്റ്റാൻഡിൽ എത്തി സ്ഥിരമായി സ്വർണ്ണം വാങ്ങി വില്പന നടത്തി പണം നൽകി വരുന്ന സെയ്ഫിന്റെ കയ്യിൽ കൊടുത്തു ഒന്നര ലക്ഷത്തോളം രൂപ വാങ്ങി. ആ പൈസയിൽ 100000 രൂപ അനില ഗോപിയുടെ കയ്യിൽ ചെങ്ങന്നൂർ ഭാഗത്ത് വിളിച്ചുവരുത്തി സുരക്ഷിതമായി ഏൽപ്പിക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിലലുളള സംഘം നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, കുഞ്ഞമ്മയുമായി അടുപ്പമുളള ആളുകളെയും പരിചയക്കാരെയും കണ്ട് ചോദിച്ചും പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്ന് മാല വിറ്റ പണവും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.