റാന്നി : പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട 8 പേരും പൊലീസ് കസ്റ്റഡിയിൽ.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.
കൊലയ്ക്ക് പിന്നിൽ ആർ എസ് എസ്- ബിജെപി പ്രവർത്തകരാണെന്ന് സി പിഎം ജില്ലാ നേതൃത്വം ആരോപിച്ചു.എന്നാൽ കൊലപാതകത്തിന് പിന്നിൽ സിപിഎം ഡി വൈ എഫ് ഐ നേതാക്കൾക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരിക്കുന്ന പ്രതികളായ നിഖിലേഷും സുമിത്തും സജീവ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നും കൊലപാതകത്തിലെ സി പി എം പങ്ക് മറച്ചു വയ്ക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറി കൊലപാതക കുറ്റം ബിജെപിയുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.
അതേസമയം , കൊലപാതക കാരണം രാഷ്ട്രീയ തർക്കമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. അക്രമണ സമയത്ത് തടസം പിടിക്കാൻ എത്തിയ ആളാണ് ജിതിൻ.