തിരുവല്ല : കാപ്പ കേസിൽ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. വധശ്രമം ഉൾപ്പെടെ 37 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി വീട്ടിൽ മുണ്ടനാരി അനീഷ് എന്ന അനീഷ്കുമാർ (39) ആണ് പിടിയിലായത്.
നാളുകളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരന്തരം പൊതുജീവിതത്തിന് തടസ്സം സൃഷ്ടിച്ച്, പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വൈരവിഹാരം നടത്തിവന്നയാളാണ് പ്രതി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ പോലീസിനെ വട്ടം കറക്കി നാട്ടിൽ ഭീതിപരത്തിനടന്ന യുവാവിനെ വളരെ സാഹസികമായാണ് പുളിക്കീഴ് പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ കെ അജിത്ത് കുമാർ പോലീസ് ഉദ്ദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധയിടങ്ങളിൽ തെരച്ചിലിനായി നിയോഗിച്ചിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ, ശൂരനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ദിവസങ്ങളോളം രാപ്പകലില്ലാതെ അന്വേഷണത്തിലായിരുന്നു പോലീസ് സംഘങ്ങൾ. പോലീസ് കണ്ടെത്തുമെന്ന് തിരിച്ചറിഞ്ഞ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് വെല്ലുവിളി ഉയർത്തി.
ഇന്നലെ പ്രതി സൈക്കിൾ മുക്ക് പൊടിയാടി റോഡിൽ ബൈക്കിൽ സഞ്ചരിക്കുന്നതായി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചറിഞ്ഞു. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലും മൂന്ന് ബൈക്കുകളിലായി പോലീസ് പിൻതുടർന്നു . ഇത് മനസ്സിലാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിവിദഗ്ദ്ധമായി പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
രണ്ടാഴ്ച്ചയായി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകറങ്ങിയ പ്രതിയെ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും പണിപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ് എച്ച് ഓയുടെ നിർദേശപ്രകാരം, രഹസ്യ വിവരങ്ങൾ പരിശോധിച്ച് നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടിയ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അനുമോദിക്കുകയും, ജില്ലാ പോലീസ് ആസ്ഥാനത്ത് ക്യാഷ് റീവാർഡ് സമ്മാനിക്കുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ കെ അജിത് കുമാറും സന്നിഹിതനായി.