തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ഇന്ന് (27.08.2025) സമാപിക്കും. മൽസര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരിക്കും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. ജൂറി അംഗങ്ങളായ സംവിധായികമാർ ഫൈസ അഹമ്മദ് ഖാൻ, റിന്റു തോമസ് , നടിയും സാമൂഹിക പ്രവർത്തകയുമായ രാജശ്രീ ദേശ്പാണ്ഡെ, സംവിധായകൻ മധു സി.നാരായണൻ എന്നിവർക്കുള്ള ഉപഹാരങ്ങളും സമാപനച്ചടങ്ങിൽ സമ്മാനിക്കും.
മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തിൽ നിർമ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക. സമാപനച്ചടങ്ങിനുശേഷം പുരസ്‌കാരങ്ങൾ നേടിയ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.
2025 ആഗസ്റ്റ് 22 മുതൽ 27 വരെ ആറു ദിവസങ്ങളിലായി നടന്ന മേളയിൽ 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകളാണ് പ്രദർശിപ്പിച്ചത്. മൽസരവിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഹോമേജ്, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങി 29 വിഭാഗങ്ങളിലായാണ് പ്രദർശനങ്ങൾ നടന്നത്.






