കൊല്ലം : സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങളെല്ലാം അതിവേഗത്തിൽ ആക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊല്ലം – ആഞ്ഞിലിമൂട്, കോട്ടയം – പൊന്‍കുന്നം , മുണ്ടക്കയം – കുമിളി , ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം , അടിമാലി ജംഗ്ഷന്‍ – കുമിളി എന്നിവയുടെ നിര്‍മ്മാണ പദ്ധതികള്‍ ത്വരിതപെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക.
പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തി.
62. 1 കിലോമീറ്ററില്‍ കൊല്ലം – ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത് . ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 3 A നോട്ടിഫിക്കേഷനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 30.3 കിലോ മീറ്റര്‍ വരുന്ന കോട്ടയം – പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനവും തുടരുകയാണ്.
55.15 കിലോ മീറ്ററില്‍ മുണ്ടക്കയം – കുമിളി റോഡും , 116.8 കിലോ മീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനും ഉള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട് . അടിമാലി ജംഗ്ഷന്‍ – കുമിളി വരെ 83.94 കിലോ മീറ്ററില്‍ പുതുക്കിയ അലൈന്‍മെന്റും തയ്യാറാക്കി കഴിഞ്ഞു. ഈ റോഡുകളുടെ പദ്ധതി രേഖ വേഗത്തില്‍ തയ്യാറാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ആവശ്യമായ ഇടപെടൽ നടത്തും.
ഭരണിക്കാവ് – അടൂര്‍ – പത്തനംതിട്ട – മൈലപ്ര റോഡിലേയും കണമല – എരുമേലി റോഡിലേയും പെര്‍ഫോമെന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങളും പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കും മുമ്പ് രണ്ടു റോഡുകളും പൂര്‍ണ്ണ ഗതാഗത യോഗ്യമാക്കുവാന്‍ നിര്‍ദ്ദേശിച്ചു.