കോട്ടയം : ആരാണ് വലിയവൻ എന്ന ശിഷ്യൻമാരുടെ തർക്കത്തിന് യേശുക്രിസ്തു നൽകിയ ഉത്തരമാണ് മഹത്തരമായ കാൽ കഴുകലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പെസഹാദിനത്തിൽ മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാബാവാ. ഗുരുവായ ക്രിസ്തു തന്റെ ശിഷ്യൻമാരുടെ കാൽകഴുകിയതിലൂടെ വിനയം എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. എളിയവനിലേക്ക് ഇറങ്ങിവരുന്ന സ്നേഹത്തെയും, സേവനത്തെയും ക്രിസ്തു അടയാളപ്പെടുത്തി.
ഇന്ന് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാത അകലെയാണ്. സ്വാർത്ഥതയാൽ ലോകം മുഴുവൻ അസ്വസ്ഥമാണ്. അവസാനിക്കാത്ത യുദ്ധങ്ങളിൽ ഗാസയിലും, യുക്രയനിലും കുഞ്ഞുങ്ങൾ കൂട്ടത്തോടെ കൊലചെയ്യപ്പെടുന്നു. സഹനത്തിന്റെയും വിനത്തിന്റെയും മാർഗം നഷ്ടപ്പെടുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ നാട്ടിലും കുഞ്ഞുങ്ങളുമായി അമ്മമാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ കേൾക്കേണ്ടിവരുന്നു. ഇത് സങ്കടകരമാണ്. ദു:ഖിച്ചിരിക്കുന്നവർക്ക് തണലാകാൻ ഓരോരുത്തർക്കും കഴിയണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.
വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പുലർച്ചെ 2 മണിക്ക് പെസഹാ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഉച്ചക്ക് 2.30ന് പരിശുദ്ധ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ 6 കോർ എപ്പിസ്ക്കോപ്പാമാരുടെയും, 6 വൈദികരുടെയും കാലുകൾ കഴുകി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സഭയിലെ കോർ എപ്പിസ്ക്കോപ്പാമാർ, റമ്പാൻമാർ, വൈദികർ, വൈദിക സെമിനാരി വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ശുശ്രൂഷകളിൽ പങ്കെടുത്തു.