ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് കൈമാറി.
മുഖ്യമന്ത്രി ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് കൈമാറിയത്. വേമ്പനാട് കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ശില്‍പശാലയെത്തുടര്‍ന്നാണ് ഉപസമിതികള്‍ രൂപീകരിച്ചത്. കാർഷികം, ജൈവവൈവിധ്യം, പരിസ്ഥിതി ശുചിത്വം, ജലവിഭവം, മത്സ്യബന്ധനം, വിനോദസഞ്ചാരം, ദുരന്ത നിവാരണം, റവന്യൂ എന്നിങ്ങനെ എട്ട് ഉപസമിതികളാണ് വേമ്പനാട് കായല്‍ സംരക്ഷണത്തിനുള്ള ശുപാര്‍ശകളും പദ്ധതികളും സമര്‍പ്പിച്ചത്.
ജൈവ അതിരുകൾ നിർമ്മിക്കുക, വംശനാശഭീഷണി നേരിടുന്ന കര-ജല ജീവികളെ സംരക്ഷിക്കുക, ജലസസ്യങ്ങളുടെ വളർച്ച നിയന്ത്രിക്കുക, കുട്ടനാട് മേഖലയിൽ എസ് ടി പി, എഫ് എസ് ടി പി എന്നിവ സ്ഥാപിക്കുക, ഘട്ടം ഘട്ടമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ക്രോപ്പ് കലണ്ടർ തയ്യാറാക്കുക, നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി എന്നിവയുടെ സംയോജിത കൃഷി, നല്ല കാർഷിക രീതികൾ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ന്യൂതന കൃഷി രീതി എന്നിവ അവലംബിക്കുക, വടയാർ ഡൈവേർഷൻ പദ്ധതിയിലൂടെ ശൂദ്ധജലം കായലിലേയ്ക്ക് എത്തിച്ച് ജല മലിനീകരണവും ജല ലവണാംശവും നിയന്ത്രിക്കുക തുടങ്ങിയ ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ് എന്നിവർ സന്നിഹിതരായി.