ന്യൂഡൽഹി : ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം 36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം .ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്.300 മുതൽ 400 വരെ തുർക്കി ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണ ശ്രമം നടത്തി.ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക്കിസ്ഥാൻ ഡ്രോണുകളെ തകർത്തു.നിരീക്ഷണത്തിനുള്ള ഡ്രോണുകളായിരുന്നു ഇവയിലേറെയുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. പലതവണ പാകിസ്താൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. പാക്കിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു.നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിവയ്പ്പിലും കനത്ത ഷെല്ലിംഗിലും ഒരു സൈനികൻ ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടതായും സൈനിക വക്താക്കള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാകിസ്താൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ വിക്രം മിസ്രി പറഞ്ഞു.പുഞ്ചിലെ ഗുരുദ്വാരയും ഒരു ക്രിസ്ത്യൻ ആരാധനാലയവും സ്‌കൂളും പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ തകർന്നു.
ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയം ദമാമിൽ നിന്ന് ലാഹോറിലേക്ക് വിമാനം പറന്നതായും വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.