ന്യൂദല്‍ഹി: സിന്ധുനദിയിലെ വെള്ളം ഇന്ത്യ പാകിസ്ഥാന് കൊടുക്കണമെന്ന് അന്താരാഷ്‌ട്ര ഹേഗ് കോടതി. എന്നാല്‍ ഈ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളം കൊടുക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ. കിഷന്‍ ഗംഗ ജലവൈദ്യുത പദ്ധതി, റേറ്റില്‍ ജലവൈദ്യുത പദ്ധതി എന്നീ പ്രദേശങ്ങളില്‍ ഇടപെടാനുള്ള അധികാരം ഹേഗ് കോടതിയ്‌ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഝലം നദിയിലെ വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ജമ്മു കശ്മീരിലെ ലാസില്‍ സ്ഥിതിചെയ്യുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നത് ചെനാബ് നദിയിലെ ജലമാണ്.
അതിവേഗം ഹേഗ് കോടതിയെക്കൊണ്ട് സിന്ധുനദീജലക്കരാറില്‍ പാകിസ്ഥാന് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചതിന് പിന്നില്‍ യുഎസ് സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കപ്പെടുന്നു. സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നാണ് 1954ലെ സിന്ധുനദീജലക്കരാര്‍ പറയുന്നത്.
സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നാണ് 1954ലെ സിന്ധു നദീജലക്കരാറിലുള്ളത്. ഇത് അനുസരിക്കണമെന്നായിരുന്നു ഹേഗിലെ അന്താരാഷ്‌ട്ര കോടതി ആഗസ്ത് എട്ടിനെ വിധിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ചെനാബ്, ഝലം എന്നീ നദികളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുതപദ്ധതികളില്‍ ഇടപെടാന്‍ ഹേഗ് കോടതിയ്‌ക്ക് നിയമാധികാരമില്ലെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്.
അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരവാദം കാരണമാണ് ഇന്ത്യ സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയത്. ഭീകരവാദം നിര്‍ത്താന്‍ പാകിസ്ഥാന്‍ തയ്യാറാവുകയും പാകിസ്ഥാന്‍ അധീന കശ്മീര്‍ എന്ന പേരില്‍ പാകിസ്ഥാന്‍ കൈവശം വെച്ച കശ്മീരിന്റെ ഭാഗമായ ഭൂമി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ സിന്ധുനദീജലക്കരാര്‍ പുനസ്ഥാപിക്കുകയുള്ളൂ എന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്‍റേത്.
സിന്ധുനദിയുടെ ജലത്തെ 28 കോടി ജനങ്ങളാണ് ആശ്രയിക്കുന്നത്. ഇതില്‍ അധികവും പാകിസ്ഥാന്‍കാരാണ്. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ചുകൊന്നതോടെയാണ് സിന്ധുനദീജലകരാര്‍ റദ്ദാക്കിയെന്നും ഇനി മുതല്‍ സിന്ധു നദിയിലെ ജലം പാകിസ്ഥാന് നല്‍കില്ലെന്നും ഇന്ത്യ നിലപാടെടുത്തത്. അതോടെ പാകിസ്ഥാന്‍ കടുത്ത വെള്ളപ്രതിസന്ധി നേരിടുകയാണ്.






