തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്.
കുരിശുമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപത്രിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് 108 ആംബുലന്‍സിന്റെ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് അറിയിച്ചത്. ആശുപത്രിയില്‍ വെറുതെ കിടക്കുന്ന ആംബുലന്‍സ് രോഗിക്ക് വേണ്ടി വിട്ടുനല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് വാർഡ് മെമ്പര്‍ ചോദിക്കുന്നതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ഇട്ടിരിക്കുകയാണെന്ന ജീവനക്കാരുടെ മറുപടിയുടെയും ശബ്ദരേഖ പുറത്തുവന്നു.
ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നുവെന്ന് കുടുംബം പറയുന്നു . ഒടുവില്‍ സി.എച്ച്.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആന്‍സി മരിക്കുകയായിരുന്നു .