തിരുവല്ല: ഡോ അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സഭയ്ക്കും സമൂഹത്തിനും ദിശാബോധം നൽകിയ ക്രാന്തദർശിയായ ആദ്ധ്യാത്മികാചാര്യനായിരുന്നു എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ അലക്സാണ്ടർ ജേക്കബ് പ്രസ്താവിച്ചു. മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ വലിയ മെത്രാപ്പോലീത്തായുടെ ജൻമനാടായ കുറിയന്നൂരിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ സംഘടിപ്പിച്ച സ്മാരക പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതരമതങ്ങളെ പരിഹസിക്കാതെ സ്വന്ത മതത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന രീതിയായിരിക്കണം നാം അവലംബിക്കേണ്ടത് എന്ന് വലിയ മെത്രാപ്പോലീത്താ നിരന്തരം ഒാർമ്മിപ്പിക്കുമായിരുന്നു. ബാല്യ, യൗവ്വന കാലഘട്ടത്തിൽ ഉത്തമമായ മാർഗ്ഗദർശ്ശനം നൽകി തലമുറകളെ ശരിയായ പാതയിലേക്ക് നയിക്കുക നമ്മുടെ കടമ ആയിരിക്കണം. കുട്ടികളെയും യുവജനങ്ങളെയും വിശ്വാസാടിത്തറയിൽ ഉറപ്പിക്കുന്നതിനും മിഷൻ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും സഭയ്ക്ക് കാലാനുസൃതമായ സ്ഥാപനങ്ങളും പദ്ധതികളും ആവിഷ്ക്കരിക്കുന്നതിനും വലിയ മെത്രാപ്പോലീത്താ ശ്രദ്ധപതിപ്പിച്ചു.
പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നൽകിയ ആശയങ്ങൾ സമൂഹത്തിനു പ്രചോദനമായി. സഭ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തിൽ നമ്മുടെ കുടുംബ സംവിധാനം, കുടിയേറ്റം, സഭയെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ അഭിമുഖീകരിക്കുന്നതിന് സഭകൾ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഡോ. അലക്സാണ്ടർ ജേക്കബ് ചൂണ്ടിക്കാണിക്കുകയുണ്ടായി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഇടവക വികാരി റവ. ജോർജ് ഏബ്രഹാം എന്നിവർ പ്രാർത്ഥന നടത്തി. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിച്ചു. വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ സഭയുടെ ഉപഹാരം ഡോ. അലക്സാണ്ടർ ജേക്കബിനു നൽകി.