പരുമല : സമൂഹത്തിൽ ഇന്നുണ്ടാകുന്ന എല്ലാ തിന്മകൾക്കും കാരണം ലഹരിയുടെ ഉപയോഗമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പരുമല സെമിനാരിയിൽ നടക്കുന്ന ” ലഹരിക്കെതിരെ കൂട്ട് കൂടാം ” ടീനേജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
മാനവരാശിയുടെ ചിന്താശക്തിയും ബുദ്ധിയെയും ഇല്ലാതാക്കി മാഫിയകൾ സമ്പത്ത് കയ്യാളുകയാണ്.ലഹരി ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ പോലും ഉപയോഗിക്കുന്ന ആൾ ആത്മഹത്യ ചെയ്യുകയാണ്. ഈശ്വരൻ നൽകിയ ശരീരത്തെ വെറുതെ നശിപ്പിക്കരുത്. കഴിവുകളെ മനുഷ്യനന്മക്കായ് ഉപയോഗിക്കാൻ സാധിക്കണം .കുട്ടികളാണ് സഭയുടെയും സമൂഹത്തിൻ്റെയും ഭാവി സമ്പത്തെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
മദ്യ – ലഹരി വിരുദ്ധ സമിതി അദ്ധ്യക്ഷൻ യൂഹാനോൻ മാർ പൊളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു, ജി എസ് ടി കമ്മീഷണർ ഡോ ടിജു തോമസ് ഐ ആർ എസ് മുഖ്യ പ്രഭാഷണം നടത്തി .
വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, പരുമല സെമിനാരി മാനേജർ ഫാ എൽദോ ഏലിയാസ്, അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി മാത്യു, ഡോ കുര്യാക്കോസ് തണ്ണിക്കോട്ട്, ഫാ എബി കുര്യൻ, ഫാ സുബിൻ വർഗീസ്, ഫാ പോൾ ദാനിയേൽ, ഒ അച്ചൻകുഞ്ഞ്, പ്രിൻസ് പി എന്നിവർ പ്രസംഗിച്ചു.