തൃശൂർ : വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. ഷാഫിയെ തടയുമെന്ന ഭീഷണി ഡിവൈഎഫ്ഐ പ്രവർത്തകർ നേരെ തന്നെ മുഴക്കിയിരുന്നു. അതിനിടയിലാണ് ഷാഫി ഇന്ന് വടകരയിലെത്തിയത്. വാഹനം തടഞ്ഞതോടെ ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി. ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാഗ്വാദത്തിൽ ഇടയാക്കി.
എന്നാൽ തനിക്കെതിരെ അസഭ്യവർഷം നടത്തേണ്ടന്നും പ്രതിഷേധം ആകാമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ അനാവശ്യം പറയരുതെന്ന് ഷാഫി പറഞ്ഞു.
സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, പൊലീസിനോട് വാഹനം നിർത്താനും പറഞ്ഞു. സമരക്കാർക്ക് പരുക്ക് പറ്റരുതെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. സമരത്തിൻ്റെ പേരിൽ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. പേടിച്ച് വടകര അങ്ങാടിയിൽ നിന്നും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിന്നീട് എംപി കാറിൽ കയറി പോയി.






