തിരുവല്ല : പെരിങ്ങരയിൽ വെള്ളക്കെട്ട് മൂലം ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു. കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ പ്രസന്നകുമാർ ( 69 )ആണ് യഥാസമയം ചികിത്സ ലഭിക്കാതെ വ്യാഴാഴ്ച രാത്രി മരണപ്പെട്ടത്.
കാവുംഭാഗം – ചാത്തങ്കരി റോഡിലെ ഗണപതിപുരം ജംഗ്ഷനിൽ നിന്നും നെടുംമ്പ്രം വൈക്കത്തില്ലത്തേക്ക് പോകുന്ന റോഡിൽ ഗണപതിപുരം പാലം മുതൽ 500 മീറ്ററോളം വരുന്ന വെള്ളക്കെട്ടാണ് പ്രസന്നകുമാറിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കുവാൻ കാലതാമസം ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രസന്നകുമാറിനെ സമീപവാസികളായ നാലുപേർ ചേർന്ന് മൂന്നടിയിലേറെയുള്ള വെള്ളക്കെട്ടിൽ കൂടി കയ്യിൽ ചുമന്ന് ഗണപതി പുരം ജംഗ്ഷനിൽ എത്തിച്ച് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം മൂലം യാത്രാമധ്യേ തന്നെ പ്രസന്നകുമാർ മരണപ്പെട്ടു. ശക്തമായി മഴപെയ്താൽ പെരിങ്ങര തോട്ടിൽ നിന്നും ഗണപതിപുരം ഭാഗത്തേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. ഭാര്യ പരേതയായ വത്സല പ്രസന്നൻ. മക്കൾ : മായ ശ്രീകുമാർ, ആര്യ ബിജു. മരുമക്കൾ : ശ്രീകുമാർ, ബിജു. സംസ്കാരം ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.