ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 165 കോടിരൂപ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന 2024-25 വർഷത്തെ വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണം ലിയോ തേർട്ടീന്ത് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടമാണ് കൈവരിച്ചത്. അഞ്ചു വർഷത്തിനുള്ളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 53.52 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചിട്ടുണ്ട്. മെഡിക്കൽ, എൻജിനീയറിങ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്ക് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും ആയിരക്കണക്കിന് കുട്ടികളാണ് കടന്നുവന്നത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 97 മത്സ്യത്തൊഴിലാളി വിദ്യാർഥികൾ എംബിബിഎസ് വിദ്യാഭ്യാസം നേടി. ഇത്തവണയും സൗജന്യ മെഡിക്കൽ, എൻജിനീയറിങ്, എൻട്രൻസ് പരിശീലന ക്ലാസുകൾ സർക്കാർ നൽകി. 26 കുട്ടികളാണ് എംബിബിഎസിന് പ്രവേശനം നേടിയത്.
വിദേശ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രണ്ട് മത്സ്യത്തൊഴിലാളി കുട്ടികളെ സർക്കാർ സൗജന്യമായി യൂറോപ്പിൽ അയച്ചു പഠിപ്പിക്കുന്നുണ്ട്. തീരദേശത്ത് 75 ലൈബ്രറികളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റി. ഓൺലൈൻ പഠനമടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തെ 10 ടെക്നിക്കൽ സ്കൂളുകളിൽ നാലെണ്ണം ഉന്നത നിലവാരത്തിലുള്ള സ്മാർട്ട് സ്കൂളുകളാക്കി. ആറ് സ്കൂളുകൾ കൂടി ഈ വർഷം സ്മാർട്ട് സ്കൂളുകളാകുമെന്നും ഇതിനായി 15 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി.