ആലപ്പുഴ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുരുഷന്മാരിലെ വദനാര്‍ബുദം, വന്‍കുടല്‍ മലാശയ കാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിന് ജില്ലയിലെങ്ങും സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. ആരോഗ്യം ആനന്ദം 2.0, സ്റ്റോപ്പ് ഡയേറിയ കാമ്പയിന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഇന്റര്‍ സെക്ടറല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷന്മാരില്‍ ഏറ്റവും അധികം കണ്ടുവരുന്ന വദനാര്‍ബുദം, വന്‍കുടല്‍ അര്‍ബുദം എന്നിവയെ കേന്ദ്രീകരിച്ചാണ് കാമ്പയിന്റെ രണ്ടാം ഘട്ടം നടത്തുന്നത്. പുരുഷന്മാരിലെ ഈ കാന്‍സറുകൾ കണ്ടെത്തുന്നതിന് ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകൾ, സര്‍ക്കാര്‍ ഓഫീസുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായി ക്ലിനിക്കൽ സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കും.
30 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് പരിശോധിക്കുക. രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന വർക്ക് തുടർചികിത്സ ഉറപ്പാക്കും. കാമ്പയിനിൻ്റെ ഭാഗമായി പള്ളികള്‍, ചര്‍ച്ചുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഘുലേഖകള്‍ വായിക്കും. കാന്‍സര്‍ ചോദ്യാവലി വിതരണം ചെയ്യും. അച്ഛനറിയാന്‍ എന്ന പേരില്‍ തയ്യാറാക്കിയ കാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന കത്ത് ജില്ലയിലെ അങ്കണവാടികളും സ്കൂളുകളും വഴി പ്രചരിപ്പിക്കും.
പുകയിലക്കെതിരായ ബോധവത്കരണം, വിദ്യാലയങ്ങളെ പുകയിലരഹിത വിദ്യാലയങ്ങളാക്കി മാറ്റൽ , ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവയും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. ജനകീയ ക്യാമ്പയിനിലൂടെ പുരുഷന്മാരിലെ കാൻസർ പ്രതിരോധം ഉറപ്പാക്കുകയാണ് രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.
ആരോഗ്യം ആനന്ദം, അകറ്റാം അർബുദം കാമ്പയിനിന്റെ ആദ്യഘട്ടത്തിൽ സ്ത്രീകളിലെ കാൻസർ സ്ക്രീനിങ് ആണ് സംഘടിപ്പിച്ചത്. ജില്ലയിലാകെ നടത്തിയ സ്ക്രീനിംഗിൽ 120846 സ്ത്രീകളെ പരിശോധിച്ചു. ഇവരിൽ 57 പേരിൽ കാൻസർ കണ്ടെത്തുകയും തുടർ ചികിൽസ ഉറപ്പാക്കുകയും ചെയ്തിരുന്നു. യോഗത്തിൽ ആരോഗ്യം ആനന്ദം അകറ്റാം അർബുദം 2.0 പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.