ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായിരുന്നു യോഗത്തിൽ പങ്കെടുത്തത്. വെടിനിർത്തൽ ധാരണയിലെത്തിച്ചേരാൻ ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷം മൂർച്ഛിച്ചത്. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരായിരുന്നു കൊല്ലപ്പെട്ടത്.