പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ കുറവ് ദേശീയ കായിക മേളകളിൽ കേരളത്തിൻ്റെ പ്രകടനത്തേയും ബാധിക്കുന്നതായി പത്തനംതിട്ട ജില്ല സംയുക്ത കായിക അധ്യാപക സമ്മേളനം വിലയിരുത്തി. സ്പെഷ്യലിസ്റ്റ് അധ്യാപകൻ എന്ന വിവേചനം അവസാനിപ്പിച്ച് കെ. ഇ. ആർ. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയമാക്കണമെന്നും എല്ലാ വിദ്യാലയങ്ങളിലും കായിക അധ്യാപകരെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പത്തനംതിട്ട എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനവും യാത്രയപ്പ് ചടങ്ങും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.പി. ഇ. ടി. എ. സംസ്ഥാന പ്രസിഡൻറ് ഷിഹാബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന എബിമോൻ എം. ജോൺ, ബിനു ജി, ജോസ് എബ്രഹാം എന്നീ അധ്യാപകർക്ക് യാത്രയയപ്പും നൽകി. കായിക രംഗത്ത് ഈ വർഷം നേട്ടങ്ങൾ കൈവരിച്ച കായിക അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
അജിത്ത് എബ്രഹാം, മിനികുമാരി അമ്മ, രഞ്ജിത്ത് ആർ, റാണിമോൾ ജോർജ്, രാജേഷ് കുമാർ ഡി, ഡോ. രമേഷ് ആർ, ബോണി കോശി തോമസ്, ശ്രീ. ചന്ദ്രശേഖരപിള്ള, മോഹനൻ നായർ, എബ്രഹാം കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡിപ്പാർട്ട്മെൻ്റ് കായിക അധ്യാപക സംഘടന ജില്ലാ ഭാരവാഹികളായി മിനി കുമാരിയമ്മ (പ്രസിഡൻ്റ്) റാണിമോൾ ജോർജ് (സെക്രട്ടറി) ഡോ. രമേഷ് ആർ (ട്രഷറർ), പ്രൈവറ്റ് സ്കൂൾ കായിക അധ്യാപക സംഘടന ഭാരവാഹികളായി രാജേഷ് കുമാർ ഡി (പ്രസിഡൻ്റ്) രഞ്ജിത്ത് ആർ (സെക്രട്ടറി) ബോണി കോശി തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സംയുക്ത കായിക അധ്യാപക സംഘടന സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ കോട്ടയത്ത് വച്ച് നടക്കും.