ശബരിമല: ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സന്നിധാനത്ത് ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡൻറ്, ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ആ൪. ജയകൃഷ്ണ൯, സന്നിധാനം സ്പെഷ്യൽ ഓഫീസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയാക്കി.
മകരജ്യോതിദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഒന്നരലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. കുട്ടികളും അമ്മമാരും ജനുവരി 14 ദർശനത്തിന് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ജനുവരി 15 മുതൽ 17 വരെ തിരുവാഭരണം ദർശനം ഉണ്ടായിരിക്കും. അവർക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസ്സുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകൾ ഷട്ടിൽ സർവീസ് നടത്തും.