പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പെൽ വീട്ടിൽ ശിവദാസൻ (60) ആണ് ശിക്ഷിക്കപ്പെട്ടത്.
പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കോന്നി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് പ്രതി ഇരയാക്കുകയായിരുന്നു.
അംഗനവാടിയിലെ ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പോലീസ് വിവരം അറിയുകയും മൊഴിപ്രകാരം കേസെടുക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ജി അരുൺ ആണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാർച്ച് 17 ന് വിചാരണ ആരംഭിച്ച കേസിൽ 12 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചു.
പ്രോസിഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി.