തിരുവല്ല : വീട് ജപ്തിയായതിനെ തുടർന്ന് ടാർപോളിൻ ഷെഡ്ഡിൽ കഴിയേണ്ടിവന്ന രണ്ട് വിദ്യാർത്ഥികൾക്കും കുടുംബത്തിനും ബാധ്യതകൾ തീർത്ത് താക്കോലും ആധാരവും തിരികെ നൽകി തിരുവല്ല എം.ജി.എം സ്കൂൾ. കാതോലിക്കേറ്റ് ആൻഡ് എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം സ്കൂൾ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുവാൻ തീരുമാനിക്കുകയായിരുന്നു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ പരമാവധി ഇളവുകളോടെ ഒറ്റത്തവണയായി തീർപ്പാക്കാൻ തീരുമാനമായി. വീട് നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ യാതന സ്വന്തം വേദനയായി ഏറ്റെടുത്ത അധ്യാപക- അനധ്യാപകർ ചേർന്നാണ് മുഴുവൻ തുകയും ശേഖരിച്ചത്.
പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, സഭാ മാനേജിങ് കമ്മിറ്റി അംഗം മത്തായി ടി വർഗീസ്, സ്റ്റാഫ് സെക്രട്ടറിമാരായ ഷേർലി തോമസ്, ലീന ഏബ്രഹം തുടങ്ങിയവർ നേതൃത്വം നൽകി.