ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയി(58)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ പരാജയമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ബംഗ്ലദേശിലെ ദിനാജ്പുർ ജില്ലയിലെ വീട്ടിൽ നിന്നാണ് ഭാബേഷ് ചന്ദ്ര റോയിയെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.റോയിയെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കി ഒരു വാനിൽ കയറ്റി വീടിന് സമീപത്തായി ഉപേക്ഷിച്ച് സംഘം കടന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നതായി കുടുംബം അറിയിച്ചു .